പഞ്ചാബ് സുവർണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ

അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ  സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം തകർക്കുക എന്ന  ലക്ഷ്യമാണ് പ്രതികൾക്ക് എന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 12.30  നാണ് വീണ്ടും സ്ഫോടനം ഉണ്ടായത്. തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണ് ഇത് .

മെയ് ആറിനും എട്ടിനും  ക്ഷേത്ര പരിസരത്ത് സ്ഫോടനം നടന്നിരുന്നു. കേസിൽ അഞ്ച്  പ്രതികൾ അറസ്റ്റിലായതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പിടിയിലായവരിൽ ആർക്കും തീവ്രവാദസംഘടനകളുമായി ബന്ധമില്ല.സ്ഫോടന ശേഷി കുറഞ്ഞ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്.സുവർണ ക്ഷേത്രത്തിലേക്കുള്ള ഹെറിറ്റേജ് സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് ആദ്യ സ്ഫോടനം നടന്നത്.

ഗുരുരാംദാസ് സെറായിയിൽ താമസിച്ചിരുന്ന ദമ്പതികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.സ്ഫോടനത്തിൽ ചില വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിലേക്ക് വരുന്ന ആളുകളെ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയരാക്കിയേക്കും.

അവശ്യ സാധനങ്ങൾ ഒഴികെയുള്ളവയൊന്നും തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.തുടർച്ചയായി സ്ഫോടനങ്ങൾ സംഭവിക്കുന്നത് സർക്കാരിന്റെ അനാസ്ഥയാണെന്ന് എസ്ജ്പിസി പ്രസിഡന്റെ്  ഹർജീന്ദർ സിംഗ് ധാമി ആരോപിച്ചു.നിലവിൽ  സന്ദർശകരെ കർശന സുരക്ഷയിലാണ്  പ്രവേശിപ്പിക്കുന്നത്.