നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിക്ക് പുറത്ത് ആത്മഹത്യാ ഭീഷണി മുഴക്കി

നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങിന്റെ ഭാര്യ പുനിത കോടതിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണിത്. കുട്ടികളുമായി എത്തിയാണ് പുനിത രാവിലെ മുതല്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഇടയ്ക്ക് ഇവര്‍ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച് സ്വയം അടിക്കാന്‍ തുടങ്ങി. “എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും” ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

നേരത്തെ, അക്ഷയ് സിങിന്റെ വിധവയായിരിക്കാന്‍ താത്പര്യമില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് പുനിത കുടുബം കോടതിയെ സമീപിച്ചിരുന്നു. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചത്.

2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കൂറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ പുനിത പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.