ഭരണപ്രതിസന്ധി രൂക്ഷം; ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയില്‍ ഭരണപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജ്‌രിവാൾ. കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാൻ ശ്രമം നടത്തിയേക്കുമെന്നാണ് സൂചന. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍ ജയിലില്‍ നിന്ന് ഫയലുകള്‍ നോക്കാൻ കെജ്‌രിവാളിന് അനുമതിയില്ല. ഇതിനിടെയാണ് കെജ്‌രിവാളിന്റെ നീക്കം.

ഇന്നലെ സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചത് ലെഫ്റ്റനന്‍റ് ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനായില്ല. കെജ്‌രിവാൾ ജയിലിൽ തുടരുന്നതിനാൽ വകുപ്പുകള്‍ ഇനി ആർക്ക് നല്‍കുമെന്നതും സംബന്ധിച്ചും വിവരങ്ങൾ അറിയിച്ചിട്ടില്ല. അതേസമയം കെജ്‌രിവാളിനെ ജയിലിൽ കാണാൻ അനുമതിയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ വിജിലൻസ് വിഭാഗം നീക്കം ചെയ്തതും എഎപിയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.

നിയമനം ചട്ടവിരുദ്ധം എന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കം ചെയ്തത്. കെജ്‌രിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അനകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. മാർച്ച് 21ന് അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളിൽ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നില്‍ക്കുകയാണ്.

അടുത്തിടെ ജയില്‍ മോചിതനായ സ‌ഞ്ജയ് സിങ്, സന്ദീപ് പാഠക്, എൻഡി ഗുപ്ത എന്നിവർ മാത്രമാണ് സമരങ്ങളിലുള്ളത്. പഞ്ചാബിലെ എംപിമാരായ ഹർഭജൻസിങ്, അശോക് കുമാർ മിത്തൽ, സഞ്ജീവ് അറോറ, ബൽബീർ സിങ്, വിക്രംജിത്ത് സിങ് എന്നിവർ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലിലായി പത്ത് ദിവസമാകുമ്പോള്‍ ദില്ലിയില്‍ ഭരണപ്രതിസന്ധി രൂക്ഷമാവുകയാണ്. പതിന‍ഞ്ച് ദിവസത്തേക്കാണ് കെജ്‌രിവാളിനെ കോടതി ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭരണ പ്രതിസന്ധി രൂക്ഷമാകുമ്പോൾ എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത്. ഇനിയും ഈ അവസ്ഥ തുടർന്നാൽ കാര്യങ്ങൾ വഷളാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.