അദാനി- ഹിൻഡൻബർഗ് കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്, കേന്ദ്രത്തിനും അദാനിക്കും നിർണായകം

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് ഇന്ന് വിധി പറയുക. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.

കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിർണായകമാണ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.

കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു.

അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2 വർഷത്തെ അന്വേഷണത്തിലൂടെയാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നാണ് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനം അവകാശപ്പെടുന്നത്.