'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായി കണക്കാക്കുന്നില്ല'; ഡൽഹി കൂട്ടബലാത്സംഗത്തിൽ പ്രതികരണവുമായി ​രാഹുൽ ഗാന്ധി

പല ഇന്ത്യക്കാരും സ്തരീകളെ മനുഷ്യരായി കണക്കാക്കുന്നില്ല എന്ന് രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ഇരുപത് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖമാണ് തുറന്നുകാട്ടുന്നത് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇപ്പോഴും സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല എന്നത് കയ്‌പേറിയ യാഥാര്‍ത്ഥ്യമാണ്. ഇതിന് എതിരെ പ്രതികരിക്കണം എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പീഡനത്തിന് ഇരയായ യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടു വന്ന് തലമുടി മുറിച്ച് കളയുകയും മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പിന്നീട് യുവതിയെ ചെരുപ്പ് മാല അണിയിച്ച് നഗരത്തിലൂടെ നടത്തിക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയില്‍ ആയിരുനിനു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പങ്കുവെച്ചിരുന്നു.

കേസില്‍ എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ വിഷയത്തെ ഉപയോഗിക്കുന്നതായും യുവതി ആത്മഹത്യ ചെയ്തതായും തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Read more

യുവതി സുരക്ഷിതയാണ്. കൗണ്‍സിലിങ്ങ് അടക്കം അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ട് എന്നും ഷാഹ്ദറയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ആര്‍ സത്യസുന്ദരം അറിയിച്ചു.