18 വര്‍ഷത്തെ തപസ്യ നിഷ്ഫലം; രാജ്യസഭാ സീറ്റ് എവിടെ, പ്രതിഷേധവുമായി നഗ്മ

രാജ്യസഭയിലേക്ക് സീറ്റ് നല്‍കാത്തതില്‍ അതൃപ്തിയറിയിച്ച് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സോണിയ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലില്ലാത്ത വര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 18 വര്‍ഷമായി കാത്തിരിക്കുകയാണ്. തനിക്ക് എന്തുകൊണ്ട് അര്‍ഹതയില്ലെന്നും നഗ്മ ട്വീറ്റ് ചെയ്തു.

57 സീറ്റുകളിലായി ജൂണ്‍ 10 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പത്ത് പേരുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ നിന്നും നഗ്മയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതിലും നഗ്മ പ്രതിഷേധം അറിയിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു. തന്റെ തപസ്യയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റിന് താഴെ തന്റെ 18 വര്‍ഷത്തെ തപസ്യ ഇമ്രാന്‍ ഭായ്ക്ക് മുന്നില്‍ തകര്‍ന്ന് വീണുവെന്ന് നഗ്മയും കുറിച്ചു. എന്നാല്‍ പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പിന്നീട് നിലപാട് തിരുത്തി.

2004-ലാണ് നഗ്മ കോണ്‍ഗ്രസില്‍ ചേരുന്നത്. ജമ്മുകശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളില ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയാണ് അവര്‍. മുംബൈയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് നഗ്മ. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിശദാശങ്ങള്‍ കോണ്‍ഗ്രസ് വക്താവ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.