ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകള്‍ കണ്ടെത്തി, ബോട്ടില്‍ ഉണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

ഗുജറാത്തിലെ കച്ചില്‍ ഹരാമി നല്ലയിലെ ക്രീക്ക് മേഖലയില്‍ നിന്ന് 11 പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യത്തിന്റെ സംയുക്ത തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തിരക്ഷാസേനയും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. കൂടുതല്‍ ബോട്ടുകള്‍ ഇത്തരത്തില്‍ കടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ മൂന്ന് വ്യത്യസ്ത ദിശകളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വിന്യസിച്ചിട്ടുണ്ടെന്ന് ബി.എസ്.എഫ് അറിയിച്ചു. ചതുപ്പുനിലവും കണ്ടല്‍ക്കാടുകളും വേലിയേറ്റ വെള്ളവും ഉള്ള ഇടമാണെന്നത് സൈനികരുടെ തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

വ്യാഴാഴ്ച നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് ബി.എസ്.എഫ് സംഘം ബോട്ടുകളുടെ സാന്നിധ്യം കണ്ടെത്തിയത് .ഡ്രോണില്‍ സംശയാസ്പദമായ രീതിയില്‍ ബോട്ടുകള്‍ കണ്ടയുടന്‍ സംഘം സ്ഥലത്തെത്തി ഇവ പിടിച്ചെടുത്തു. ബി.എസ്.എഫിന്റെ സാന്നിധ്യമറിഞ്ഞ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ തിരിച്ച് പാകിസ്ഥാന്‍ ഭാഗത്തേക്ക് കടന്നതായി സംശയിക്കുന്നുണ്ട്.

ഇതുവരെ ഒരു പാക് മത്സ്യത്തൊഴിലാളിയെയും പിടികൂടാനായിട്ടില്ല. സമുദ്രാതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള ശ്രമം ആണെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കച്ചിലെ ക്രീക്ക് മേഖലയില്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയട്ടുണ്ട്.