സിസ്റ്റർ അഭയയുടേത് ആത്മഹത്യ ആകാമെന്ന് സാക്ഷിമൊഴി; കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി

സിസ്റ്റര്‍ അഭയകേസിലെ വിചാരണ തുടരവേ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ പ്രതികളുടെ എണ്ണം പത്ത് ആയി.

അഭയ മരിക്കുന്ന സമയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിൽ ഉണ്ടായിരുന്നവരാണ് ഇന്ന് കൂറുമാറിയ രണ്ടു സാക്ഷികളും. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി ചിലത് കണ്ടിരുന്നുവെന്ന് സി.ബി.ഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് ഇന്ന് കോടതിയില്‍ മാറ്റി പറഞ്ഞത്. മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് പോലും കണ്ടിട്ടില്ലെന്നാണ് ഇന്ന് ഇരുവരും മൊഴി നല്‍കിയത്. അഭയയുടേത് ആത്മഹത്യ ആകാമെന്നും കന്യാസ്ത്രീയായ ഇലിസിറ്റ് ഇന്ന് കോടതിയില്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സാക്ഷിമൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരായ ഗീതയും ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്.