2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് അവാർഡ് നൽകാത്തതിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. സ്ഥാനാർത്ഥി ശ്രീകുട്ടനും എആര്‍എമ്മും അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം.
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നാണ് ദേവനന്ദ പറയുന്നത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണെന്നും ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്നും ദേവനന്ദ കുറിച്ചു. അതേസമയം കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും ദേവനന്ദയുടെ കുറിപ്പിൽ പറയുന്നു.
ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ
പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്
സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ.
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.







