ഇങ്ങനെ ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ?: ഹൈബി ഈഡൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജിവെയ്ക്കണമെന്ന മുറവിളി ശക്തമാകുന്നു. ഏറ്റവും ഒടുവിൽ യുവ നേതാവ് ഹൈബി ഈഡനാണ് മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ ? എന്ന് ഹൈബി ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. പോരാട്ടത്തിൽ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജിവെച്ച് ഒഴിയില്ലെന്നും ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.

കെപിസിസി അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയകാരണം വിലയിരുത്തും.