ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം; മുഖ്യമന്ത്രി ഏകാധിപതി: രൂക്ഷവിമർശനം ഉന്നയിച്ച് സി.പി.എം ഏരിയ സമ്മേളനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലെ പ്രതിനിധികൾ. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരോ മന്ത്രിമാരോ ഇല്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും ചില പ്രതിനിധികൾ ചോദിച്ചു എന്നാണ് റിപ്പോർട്ടുകൾ.

എം.എം മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് തെറ്റായെന്നും സമ്മേളനത്തിൽ ചിലർ അഭിപ്രായപ്പെട്ടു. എം.എം മണി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല; പ്രവർത്തനമികവിലൂടെ ജനഹൃദയങ്ങളിൽ ആധിപത്യം ഉറപ്പിച്ചതു കൊണ്ടാണ്. ആ നിലയ്ക്ക് എം.എം മണിയെ മന്ത്രിസ്ഥാനത്ത് പരിഗണിക്കണമായിരുന്നു. പ്രായമാണ് പരിഗണിച്ചതെങ്കിൽ മുഖ്യമന്ത്രിയും മാറി നിന്നു മാതൃക കാണിക്കണമായിരുന്നു.

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും പരാജയമാണെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. പ്രായം പരിഗണിക്കുമ്പോൾ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതൽ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കൾക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളിൽ ചിലർ കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റി അംഗങ്ങളല്ല ലോക്കൽ സെക്രട്ടറിമാരായ ക്ഷണിതാക്കളാണ് വിമർശനമുയർത്തി രംഗത്തു വന്നത്.