'കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിത'; ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായരെ ദിലീപ് സമർപ്പിച്ച ഹർജി ഉത്തരവിനായി മാറ്റി. അതേസമയം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിഷയത്തിൽ സാക്ഷി മൊഴി പകർപ്പ് നൽകുന്നതിൽ പ്രതിയായ ദിലീപിന് എന്തിനാണ് ആശങ്ക എന്ന് അതിജീവിത കോടതിയിൽ ചോദിച്ചു.

തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ തിരിച്ച് ചോദിച്ചു.

ഇന്നലെയാണ് കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്.

നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നൽകിയത്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കുകയും ചെയ്തിരുന്നു.