ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും

ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നേക്കും. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി. നിലവില്‍ ജലനിരപ്പ് 140.10 അടിയാണ്.

ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയാണ് പരമാവധി സംവരണശേഷി. വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവു കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

3000 ത്തോളം ഘനയഡി വെള്ളം സെക്കന്റില്‍ ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നത്. നിലവില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

511 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും 511 ഘനയടിയാണ്.