വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ബോർഡ് നിയമനം സർക്കാർ എടുത്ത തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുമ്പ് പൗരത്വ നിയമഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച സമരക്കാർക്ക് നേരെ കേരള പൊലീസ് ചാർജ്ജ് ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് സർക്കാർ വാഗ്ദാന ലംഘനം നടത്തുകയും സമരക്കാർക്ക് തങ്ങളുടെ കേസുകൾ നേരിടേണ്ടി വന്ന സഹചര്യവുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനത്തിൽ മുസ്‌ലിം ലീഗ് പാർട്ടിക്ക് കൃത്യമായ നിലപാടും, നിതാന്തമായ ജാഗ്രതയുമുണ്ട്. ആ ജാഗ്രതയിൽ നിന്ന് വ്യതിചലിക്കാൻ മുസ്‌ലിം ലീഗ് പാർട്ടി തയ്യാറല്ല. സർക്കാർ കൊണ്ടുവന്ന ഒരു തീരുമാനം പിൻവലിക്കേണ്ടത് നിയമസഭയിലാണ്. പുതിയ കാർഷിക നിയമം പിൻവലിക്കാൻ രാജ്യത്തെ കർഷകർ കാണിച്ച ജാഗ്രത ഈ വിഷയത്തിൽ മുസ്ലിം ലീഗിനുമുണ്ട്.

ഡിസംബർ 9ന് കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് സംരക്ഷണ റാലി സർക്കാരിനുള്ള താക്കീതാകും. അക്ഷമരായ സമൂഹമല്ല മുസ്ലിം ലീഗ് പർട്ടിയുടേത്. സംയമനത്തോടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയിൽ ബോദ്ധ്യങ്ങളുള്ള സമൂഹമാണ് ഈ പാർട്ടിയുടെ പിൻബലമെന്നും അദ്ദേഹം പറഞ്ഞു.