'അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് പറയുന്നവര്‍ കാണേണ്ടത് കിടപ്പാടമില്ലാത്ത ദലിതരേയും ആദിവാസികളേയുമാണ്'; ജസ്റ്റിസ് ചിദംബരേഷിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍

ജാതി സംവരണത്തെ എതിര്‍ത്ത് സംസാരിക്കുകയും ബ്രാഹ്മണ മേധാവിത്തത്തെ വാഴ്ത്തുകയും ചെയ്തുകൊണ്ടുള്ള വിവാദ പ്രസംഗം നടത്തിയ ഹൈക്കോടതി ജഡ്ജി വി ചിദംബരേഷിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് പറയുന്ന ജസ്റ്റിസ് ചിദംബരേഷ് കയറിക്കിടക്കാന്‍ ഇടമില്ലാത്ത ദലിതരേയും ആദിവാസികളേയും കണ്ണ് തുറന്ന് കാണണമെന്ന് വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ബ്രാഹ്മണര്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങണമെന്നും ജാതി സംവരണം ഇനിയും തുടരണോ എന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങണമെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞിരുന്നു.

ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് ഭരണഘടനാപരമായി നിലവിലുള്ള ജാതി സംവരണത്തെ ചോദ്യം ചെയ്തു എന്ന വിമര്‍ശനമാണ് ജസ്റ്റിസ് ചിദംബരേഷിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെ സാമ്പത്തിക സംവരണ വാദം ഉയര്‍ത്തിക്കൊണ്ടും അഗ്രഹാരങ്ങളിലെ ദരിദ്ര ബ്രാഹ്മണരെ സഹായിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയെങ്കിലും വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതും വിവാദമായിരുന്നു. ഫലത്തില്‍ ചിദംബരേഷിനേയും കോടിയേരിയേയും വിമര്‍ശിക്കുന്നതായി വിഎസിന്റെ പോസ്റ്റ്.

വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല.
അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.

സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.

വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.

അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.

https://www.facebook.com/OfficialVSpage/posts/2224552877855539