കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിഷുവിനും ശമ്പളമില്ല; സമരത്തിനിറങ്ങി ഇടതുയൂണിയനുകള്‍

ധനവകുപ്പ് അനുവദിച്ച 30 കോടിരൂപ അക്കൗണ്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഭാഗികമായി പോലും ശമ്പള വിതരണം നടത്താനായില്ല. ഇതേ തുടര്‍ന്ന് ഇടതുയൂണിയനുകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. വിഷുവിന് മുമ്പ് ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ സമരം നടത്തുമെന്നും കഴിഞ്ഞ ദിവസം എഐടിയുസി അറിയിച്ചിരുന്നു.

വിഷുവിന് മുമ്പ് ശമ്പളം കിട്ടില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ക്ക് പിന്നാലെ ഇടതുസംഘടനകളും സമരത്തിന് ഇറങ്ങുകയായിരുന്നു. സി.ഐ.ടി.യു റിലേ നിരാഹാരസമരം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജുപ്രഭാകര്‍ സ്ഥാനമൊഴിയണം, മാനേജ്‌മെന്റിനെ പിരിച്ചുവിടണം എന്നെല്ലാമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സിയെ ഈ ഗതിയിലെത്തിച്ചവരെ കൈയാമം വച്ച് നടത്തണമെന്ന്എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.

ശമ്പളവും കുടിശികയും നല്‍കാന്‍ 97 കോടി രൂപയാണ് ആവശ്യം. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 30 കോടി  രൂപ തികയില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെടാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രില്‍ 28ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്തുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.