വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ്; മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരി​ഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഹർജിക്കാരൻ നാട്ടിലെത്തിയ ശേഷം മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കാമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

30ന് എത്തുമ്പോൾ അറസ്റ്റ് ചെയ്യരുതെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് കടന്നതെന്നും എ.ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണത്തിന് എ.ഡി.ജി.പി ഇന്നു വരെ സമയം തേടുകയായിരുന്നു. തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാന ടിക്കറ്റും കഴിഞ്ഞ ദിവസം വിജയ് ബാബു ഹാജരാക്കിയിരുന്നു.

എന്നാൽ, ഏപ്രിൽ 22ന് കേസെടുത്തിരുന്നതാണന്നും രണ്ടു ദിവസം കഴിഞ്ഞ് 24ന് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിയുടെ അമ്മയെ വിജയ് ബാബു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. വിജയ് ബാബുവിന്റെ ജാമ്യഹർജിയെ എതിർത്ത് അതിജീവിത കോടതിയെ സമീപിച്ചിരുന്നു.

വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടിരുന്നു.പരാതിക്കാരിയായ നടിയുമായി അടുത്ത സൗഹൃദമായിരുന്നു വെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബുവിൻറെ വാദം.

Read more

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്‌ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബുവിൻറെ ഹർജിയിൽ പറയുന്നത്. തൻറെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.