സര്‍ക്കാര്‍ ആശുപത്രികളില്‍ 'അന്ത്യ വിശ്രമം കൊള്ളുന്ന' വാഹനങ്ങള്‍; രണ്ട് മാസത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗപ്രദമല്ലാതെ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. പത്തും അതിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന വാഹനങ്ങളാണ് രണ്ട് മാസത്തിനുള്ളില്‍ കണ്ടം ചെയ്ത് നീക്കാന്‍ നടപടി സ്വീകരിക്കുക. ആരോഗ്യ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനായി വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ട് നടപടി വേഗത്തിലാക്കും. കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം നിര്‍ബന്ധമാക്കിയ 15 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടില്ല. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ള അനേകം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.

ഏറ്റവും കൂടുതല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ടത് കോട്ടയം ജനറല്‍ ആശുപത്രിയിലാണ്. കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിലുള്ള വര്‍ഷങ്ങളായി ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങള്‍ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യവുമുണ്ട്. കാലപ്പഴക്കം കൊണ്ട് ഒരെണ്ണം പോലും ഓടിച്ചു മാറ്റാന്‍ കഴിയുന്നവയല്ല.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

മിക്ക ആശുപത്രി കോമ്പൗണ്ടുകളിലുമുണ്ട് അനേകം വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത ദ്രവിച്ച വാഹനങ്ങള്‍. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള വാഹനങ്ങള്‍.
‘ആര്‍ദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ള അനേകം വാഹനങ്ങള്‍ കണ്ടു. ഒരെണ്ണം പോലും ഓടിച്ചു മാറ്റാന്‍ കഴിയുന്നവയല്ല. കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിലുള്ള വര്‍ഷങ്ങളായി
ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങള്‍ മൂലം അവിടെ ആരംഭിക്കേണ്ടുന്ന നിര്‍മാണ പ്രവര്‍ത്തനം പോലും തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ട് . സംസ്ഥാനത്തെ എല്ലാ ആശുപത്രി പരിസരങ്ങളിലുമുള്ള വാഹനങ്ങള്‍ കണ്ടം ചെയ്യുന്ന നടപടികള്‍ക്ക് ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കേണ്ടതുണ്ട് . വാഹനം സംബന്ധിച്ച ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ട് നല്‍കല്‍ , ഉപയോഗശൂന്യമായ വാഹനത്തിന് വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി നടക്കേണ്ടതുണ്ട് .സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലപ്പഴക്കം കൊണ്ട് പത്തും അധിലധികവും അല്ലാതെയും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനങ്ങള്‍ എടുത്ത് പ്രവര്‍ത്തനം വേഗത്തിലാക്കും. (കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം ഒഴിവാക്കല്‍ നിര്‍ബന്ധമാക്കിയ വാഹനങ്ങള്‍ ഇവയില്‍ പെടുന്നില്ല)