വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. വ്യാജ പരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും കേസിൽ ജയിലിൽ കിടന്ന കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് അതുൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് 16 ദിവസമാണ് താൻ ജയിലിൽ കിടന്നത്. ഭരണകൂട വേട്ടയാണ് നടന്നത്. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്നും എം സി അതുൽ പ്രതികരിച്ചു.

പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് വീണാ ജോർജിന്റെ കഴുത്തിന് പരിക്കേൽപ്പിച്ചെന്നായിരുന്നു ഗൺമാന്റെ മൊഴി. എന്നാൽ ഇതിൽ നിന്നും വിരുദ്ധമായി കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമാണെന്നായിരുന്നു പിന്നീട് വീണാ ജോർജ് പൊലീസിൽ മൊഴി നൽകിയത്.

Read more

ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച വീണാ ജോർജ്ജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. വീണാ ജോർജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആർ.