എസ്‌ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ല; ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിഡി സതീശൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്‌ഡിപിഐയുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ല. വർഗീയതയെ കടപുഴക്കി എറിഞ്ഞ് ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്നും പാർട്ടി യുഡിഎഫിനാണ് പിന്തുണ നൽകുന്നതെന്നും വ്യക്തമാക്കി എസ്‌ഡിപിഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് അറിയിച്ച സാഹചര്യത്തിലായിരുന്നു എസ്‌ഡിപിഐ നിലപാടറിയിച്ചത്.

എസ്‌ഡിപിഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് അറിയിച്ചിരുന്നുവെങ്കിലും എസ്ഡിപിഐയുമായി ഇരുമുന്നണികളും രഹസ്യ ചർച്ചകൾ നടത്തിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, മുഖ്യമന്ത്രിക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച സതീശൻ കഴിഞ്ഞ മുപ്പത് ദിവസമായി മുഖ്യമന്ത്രി പറയുന്നത് ഒരേ കാര്യമാണെന്നും കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്. പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആര്‍എസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു. തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സതീശൻ മറുപടി പറഞ്ഞില്ല.