'കെഎസ്‌യു വിടാനുള്ള മടി കാരണം ഉഴപ്പി നടന്നു, സന്ദേശം കണ്ടതിന്റെ പിറ്റേന്നുമുതൽ ജോലിക്ക് പോയിത്തുടങ്ങി'; വെളിപ്പെടുത്തി വിഡി സതീശൻ

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായി അറിയപ്പെടുന്ന സന്ദേശം സിനിമ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യൗവന കാലത്ത് മടി കാരണം ജോലിക്ക് പോവാതെ നടന്നിരുന്ന തന്നെ ജോലിക്ക് പോകാൻ പ്രേരിപ്പിച്ചത് സന്ദേശമാണെന്നാണ് സതീശൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലിരിക്കേയായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ.

‘വക്കീൽ പരീക്ഷയൊക്കെ എഴുതി നല്ല മാർക്കോടെ പാസായി. എൻറോൾ ചെയ്തു. എങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോയിരുന്നില്ല. കുറേക്കാലം ഉഴപ്പി നടന്നു. അതിനിടയിലാണ് സന്ദേശം എന്ന സിനിമ കണ്ടത്. സിനിമയുടെ ക്ലൈമാക്സിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തിവെച്ച് ശ്രീനിവാസൻ വക്കിലായി പ്രാക്ടീസ് ചെയ്യാൻ പോകുകയാണ്. എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. സിനിമ കണ്ടതിന്റെ പിറ്റേദിവസം തന്നെ ഞാൻ വക്കീലാപ്പീസിൽ പോയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി’- ഇക്കാര്യം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

‘ഇന്ന് ഏറ്റവും വലിയ പിൻബലം കുറച്ച് നാളെങ്കിലും പ്രാക്ടീസ് ചെയ്തതിന്റെ സന്തോഷമാണ്. നിയമപരമായി കുറച്ച് കാര്യങ്ങൾ സംസാരിക്കുമ്പോഴും നിയമനിർമാണത്തിൽ ഇടപെടുമ്പോഴും അഞ്ചെട്ട് കൊല്ലക്കാലം പ്രാക്ടീസ് ചെയ്തതിന്റെ അനുഭവമാണ് സഹായിക്കുന്നത്. അതിന്റെ കാരണഭൂതനാണ് സത്യൻ അന്തിക്കാട്. ആ സിനിമ കണ്ട ശേഷം പ്രാക്ടീസ് തുടങ്ങുകയും രാത്രി ഒരുമണി വരെയൊക്കെ ആത്മാർത്ഥതയോടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു.’ – സതീശൻ പറഞ്ഞു.

ശ്രീനിവാസൻ, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ 1991 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമാണ് സന്ദേശം. അന്തിക്കാട് കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് എൻജി ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്ത് സംസാരിക്കവേയാണ് സന്ദേശം എന്ന ചിത്രം എത്രമാത്രം സ്വാധീനമാണ് ചെലുത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞത്.