സനാതന വിശ്വാസികളുടെ 500വര്‍ഷത്തെ കാത്തിരുപ്പ്; പ്രീണന രാഷ്ട്രീയത്തിന് കേരളജനത മറുപടി നല്‍കും; രാമക്ഷേത്രത്തില്‍ എന്‍എസ്എസ് നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി

രാഷ്ട്രീയം പറഞ്ഞ് അയോധ്യാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയും സ്വാര്‍ത്ഥതയുമെന്ന എന്‍എസ്എസ് നിലപാട് കോണ്‍ഗ്രസ് – കമ്യൂണിസ്റ്റ് കൂട്ടുകെട്ട് കണ്ണ് തുറന്ന് കാണേണ്ടതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്തിയുകയാണ് ഇരു പാര്‍ട്ടികളും ചെയ്തത്. സനാതന വിശ്വാസികളുടെ 500 വര്‍ഷത്തെ കാത്തിരുപ്പാണ് അയോധ്യയിലെ മഹാക്ഷേത്രമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ആരുടെ സ്വാധീനത്തിലാണ് ‘ഇന്തി ‘ സഖ്യം ചടങ്ങ് ബഹിഷ്‌ക്കരിച്ചതെന്ന് വ്യക്തം. ഭഗവാന്റെ പുണ്യഭൂമിയെ നിന്ദിക്കുന്നത് ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. പ്രീണന രാഷ്ട്രീയത്തിന് ഈശ്വരവിശ്വാസികളായ കേരളജനത മറുപടി നല്‍കുക തന്നെ ചെയ്യുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി വ്യക്തമാക്കിയിരുന്നു.

ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.