ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണ്, പട്ടികജാതിക്കാരനല്ല; ദേവികുളം എം.എല്‍.എയുടെ വിജയം റദ്ദാക്കണമെന്ന് ഹര്‍ജി

ദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച എ.രാജ പട്ടികജാതിക്കാരനല്ലെന്നാണ് പരാതി.

ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്‌നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നാണ് പരാതി. ക്രിസ്ത്യാനിയായ ഷൈനിപ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ചയാളാണെന്നും രാജയുടെ മാതാവ് എസ്തറിന്റെ സംസ്‌കാരം ക്രിസ്തുമതാചാരപ്രകാരമാണു നടത്തിയതെന്നും പരാതിയില്‍ പറയുന്നു. പിന്നീട്, പട്ടികജാതിക്കാരനാണെന്നു വ്യാജമായി കാണിച്ച് വാങ്ങിയെടുത്ത ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതെന്നും എം.നരേന്ദ്രകുമാര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കോൺഗ്രസ് നേതാവ് ഡി.കുമാർ തനിക്കെതിരേ നൽകിയ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് ഡി രാജ പ്രതികരിച്ചു. നിയമപരമായി സത്യമായ കാര്യങ്ങൾ മാത്രമേ തിരഞ്ഞെടുപ്പിന് നൽകിയ രേഖകളിലുള്ളൂ. പരാതി നിയമപരമായി നേരിടും. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും എ.രാജാ പറഞ്ഞു.

നിയമസഭയില്‍ ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ ചെയ്തതിന് എ രാജക്ക് 2500 രൂപ പിഴചുമത്തിയിരുന്നു. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് ജൂണ്‍ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.