പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനകൊമ്പ് മോഷണം പോയി; അതീവ സുരക്ഷാ മേഖലയിലെ മോഷണം ഡിജെ പാര്‍ട്ടിയ്ക്ക് ശേഷം!

അതീവ സുരക്ഷമേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന ആനകൊമ്പുകള്‍ മോഷണം പോയി. രണ്ടു കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയെന്നു പരാതി. സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ ബുധനാഴ്ച സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറിയ ആനകൊമ്പുകളാണ് കാണാതായത്. സംഭവത്തില്‍ പൂജപ്പര പൊലീസ് കേസെടുത്തു

പാങ്ങോട് സൈനിക ക്യാംപില്‍ കഴിഞ്ഞ ദിവസം ഡിജെ പാര്‍ട്ടി നടന്നതിനു പിന്നാലെയാണ് ആനകൊമ്പുകള്‍ കാണാതായതെന്നാണു വിവരം. ഇതോടെ, ഡിജെ പാര്‍ട്ടി നടത്തിപ്പിന് എത്തിയ സംഘത്തിലേക്ക് സംശയം നീണ്ടു. പാര്‍ട്ടി നടത്താനെത്തിയ, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു. അതീവ സുരക്ഷാ മേഖലയില്‍നിന്ന് ആനക്കൊമ്പ് കവര്‍ന്നുവെന്നു പറയുന്നതില്‍ സംശയങ്ങളും ഉയരുന്നുണ്ട്.

വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചന ഇതുവരെ ലഭിച്ചിട്ടില്ല. ക്യാംപിലേക്കു കയറുമ്പോഴും ഇറങ്ങുന്ന സമയത്തും കൃത്യമായ പരിരോധനയുള്ളതിനാല്‍, സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ ആയിരിക്കും മോഷണത്തിനു പിന്നിലെന്ന സംശയമാണ് ബലപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി പൂജപ്പുര പൊലീസ് അറിയിച്ചു.