കള്ളവോട്ട് വെളിപ്പെടുത്തലില്‍ വീണ്ടും മലക്കം മറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്ന് സുധാകരൻ ആരോപിച്ചു. ഇതൊരു പ്രസംഗ തന്ത്രമാണെന്നും വോട്ട് തിരുത്തി എന്നല്ല പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
‘നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്, ഇതൊരു പ്രസംഗ തന്ത്രം, വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്’; വീണ്ടും മലക്കം മറിഞ്ഞ് ജി സുധാകരൻ
കള്ളവോട്ട് വെളിപ്പെടുത്തലില്‍ വീണ്ടും മലക്കം മറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചതെന്ന് സുധാകരൻ ആരോപിച്ചു. ഇതൊരു പ്രസംഗ തന്ത്രമാണെന്നും വോട്ട് തിരുത്തി എന്നല്ല പറഞ്ഞതെന്നും ജി സുധാകരൻ പറഞ്ഞു. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം മന്ത്രി സജി ചെറിയനെതിരെയും ജി സുധാകരൻ പരോക്ഷമായി വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയെടുത്തു എന്ന് ജി സുധാകരൻ ചോദിച്ചു. ഒരു മാസം എടുത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് തന്നെ. തന്റെ സംഭവത്തിൽ 3 ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തു. മൊഴിയെടുത്തതിന് പിന്നാലെ ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
എന്നാൽ പ്രസ്താവന വിവാദമായതോടെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസിൽ തുടർ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. വിവാദ വെളിപ്പെടുത്തലിൽ ജി സുധാകരനിൽ നിന്നും പൊലീസ് ഉടൻ മൊഴി എടുക്കും. പിന്നീടാവും തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക.
അതേസമയം ലോകസഭ തെരഞ്ഞെടുപ്പില്‍ സിപിഎം തപാല്‍ വോട്ടുകള്‍ തിരുത്തി കള്ളവോട്ടുകള്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയ ജി സുധാകരനെ കൈവിട്ടിരിക്കുകയാണ് പാര്‍ട്ടി. സുധാകരന്‍ നടത്തിയ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ രംഗത്തെത്തി. ജനാധിപത്യം അട്ടിമറിക്കാന്‍ സി.പി.എം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും സുധാകരനെപ്പോലുള്ള നേതാക്കള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറച്ച്കൂടി ശ്രദ്ധിക്കണമായിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.
ആദ്യ പ്രസ്താവന സുധാകരന്‍ പിന്നീട് തിരുത്തി പറഞ്ഞിട്ടുണ്ട്. പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തെങ്കില്‍ കേസെടുക്കട്ടെ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും പറയാനില്ല. പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികള്‍ക്ക് സുധാകരന് പാര്‍ട്ടി പിന്തുണ ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിയമനടപടികള്‍ക്ക് എന്തിനാണ് പാര്‍ട്ടി പിന്തുണയെന്നും അദേഹം ചോദിച്ചു.