തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ട്രാൻസ്‌ജെൻഡർമാരും

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാന്‍ മാത്രമല്ല തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍മാര്‍. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിംഗ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പവലിയനില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കും. പവലിയന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍വഹിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍മാരും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ജനാധിപത്യത്തില്‍ ഇവരും അവിഭാജ്യ ഘടകമാണെന്നും ടീക്കാറാം മീണ പറഞ്ഞു. ഈ സമൂഹത്തിന് ആദ്യമായാണ് വോട്ടവകാശത്തിനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍മാരോടൊപ്പം ഭിന്നശേഷിക്കാരും ആദിവാസികളുമെല്ലാം വോട്ടിംഗില്‍ പങ്കാളികളാകണം. സമൂഹത്തില്‍ ഇവരോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രുതി സിതാര, ശ്യാമ എസ്. പ്രഭ, ഹെയ്ദി സാദിയ എന്നിവരാണ് ബോധവത്കരണ പരിപാടികള്‍ നയിക്കാനായെത്തിയത്. ഇതില്‍ ഹെയ്ദി സാദിയ പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. വോട്ടവകാശം ലഭ്യമായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും ഊര്‍ജവുമാണ് ഇതിലൂടെ ലഭിച്ചതെന്നും ശ്യാമ പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമെന്നും മൂന്നുപേരും പറഞ്ഞു.

വോട്ടിംഗ് ദിവസം വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറു വരെ ഇവര്‍ പവലിയനിലുണ്ടാകും. തിരഞ്ഞെടുപ്പ് ഗീതം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി വിപാറ്റ് തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും ദൂരീകരിക്കും. പവിലിയനില്‍ വോളന്റിയര്‍മാരാകുന്നവര്‍ക്ക് ഭക്ഷണവും വേതനവും നല്‍കുന്നുണ്ട്. ഇതിനുപുറമേ, തിരഞ്ഞെടുപ്പ് ബോധവത്കരണ പരസ്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കാളികളാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും നിരന്തര ഇടപെടലിന്റെയും ശ്രമത്തിന്റെയും ഭാഗമായി ഇത്തവണ 174 ട്രാന്‍സ്ജെന്‍ഡര്‍മാരാണ് സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ഇടംനേടിയിട്ടുള്ളത്. ഇതില്‍ 16 പേര്‍ എന്‍.ആര്‍.ഐ വോട്ടര്‍മാരാണെന്നതും പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -48 പേര്‍. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 34 പേര്‍ വോട്ടര്‍പട്ടികയിലുണ്ട്. തൃശൂര്‍-26, എറണാകുളം- 15, കൊല്ലം- 12, കോട്ടയം- 10, പാലക്കാട്ടും മലപ്പുറത്തും എട്ടുവീതം, കണ്ണൂര്‍- അഞ്ച്, ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും കാസര്‍കോട്ടും രണ്ടു വീതവും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്ലാത്ത ജില്ല വയനാടാണ്.

സംസ്ഥാനത്താകെയുള്ള 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 35 പേര്‍ യുവ വോട്ടര്‍മാരാണ്. കൂടുതല്‍ യുവ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് കോഴിക്കോടാണ്- 12 പേര്‍. കൂടുതല്‍ എന്‍.ആര്‍.ഐ വോട്ടര്‍മാരും കോഴിക്കോട്ടാണ്- അഞ്ചുപേര്‍. ആകെയുള്ള ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ മൂന്നുപേര്‍ 70 വയസിനും 90 വയസിനും മധ്യേയുള്ളവരാണ്.