എംഎം മണിയുടെ അധിക്ഷേപത്തിന് പിന്നാലെ ആർടിഒ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; അച്ചടക്ക നടപടി മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ

എംഎം മണിയുടെ ആർടിഒ ഉദ്യോഗസ്ഥർക്കെതിരെയുള്ള അധിക്ഷേപത്തിന് പിന്നാലെ ഉടുമ്പന്‍ചോല സബ് ആര്‍ടിഒ ഓഫീസിലെ മൂന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഹഫീസ് യൂസഫ്, എല്‍ദോ വര്‍ഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അമിത പിഴ തുക ആളുകളില്‍ നിന്ന് ഈടാക്കുന്നുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റമായി ഗതാഗത വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിഐടിയു മാര്‍ച്ചില്‍ എംഎം മണി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് പരാതിയ്ക്ക് ആധാരമായ വിവാദ പ്രസംഗം നടന്നത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിച്ചാല്‍ തങ്ങളും രാഷ്ട്രീയം എടുക്കുമെന്നും പിന്നെ നീയൊന്നും ജീവിച്ചിരിക്കില്ലെന്നും എംഎം മണി പറഞ്ഞു. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞ എംഎല്‍എ അതിപ്പോള്‍ പൊലീസായാലും കളക്ടറായാലും ശരിയെന്നും കൂട്ടിച്ചേര്‍ത്തു.

നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണം. അങ്ങനെ കൈകാര്യം ചെയ്താല്‍ താനും പാര്‍ട്ടിയും തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും. ഇത്തരം കേസുകള്‍ കോടതിയില്‍ വരുമ്പോഴല്ലേ, അത് അപ്പോള്‍ നോക്കും. ആ സമയം ഉദ്യോഗസ്ഥരോട് ഒപ്പം നില്‍ക്കാന്‍ സാക്ഷി പോലും ഉണ്ടാവില്ലെന്നും എംഎം മണി പറഞ്ഞിരുന്നു. ധര്‍ണ കഴിഞ്ഞ് മടങ്ങിയവര്‍, മുണ്ടിയെരുമയില്‍വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തിരുന്നു.