ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ശബരിമലയില്‍ ട്രാക്ടര്‍ യാത്ര നടത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി റവാഡ ചന്ദ്രശേഖര്‍. സംഭവത്തില്‍ അജിത് കുമാറിന് താക്കീത് നല്‍കിയതായും റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. കാലിന് വേദനയായതിനാലാണ് ട്രാക്ടറില്‍ യാത്ര നടത്തിയതെന്ന അജിത് കുമാറിന്റെ വാദം ദുര്‍ബലമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഡിജിപിയുടെ യാത്ര. പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് ഇന്റലിജന്‍സ് മേധാവി പി വിജയന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read more

പമ്പയില്‍ സിസിടിവി ക്യാമറ പതിയാത്ത സ്ഥലത്തു നിന്ന് ട്രാക്ടറിന്റെ പെട്ടിയില്‍ കയറി ടാര്‍പോളിന്‍ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ ചില തീര്‍ത്ഥാടകര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാര്‍ ശബരിമലയിലെത്തിയത്. സുരക്ഷ മുന്‍നിറുത്തി ട്രാക്ടറില്‍ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാര്‍ഹമാണ്.