'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു, ചെളിവാരിയെറിഞ്ഞു'; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവർ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമ‍ർശനവുമായി പിവി അൻവര്‍. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു പി വി അൻവർ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലുള്ള വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ വി ഡി സതീശനെതിനതെിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തിയത്. തൃണമൂലിനെ യുഡിഎഫിൻ്റെ ഘടകകക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂർ തിരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കുമെന്ന നിലപാടുമായി ടിഎംസി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടന്നിരുന്നു.

അതേസമയം യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും പിവി അൻവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നണി പ്രവേശനത്തിനായി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തും. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും പിവി അൻവര്‍ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. അൻവര്‍ നിലപാട് പറയട്ടെയെന്നായിരുന്നു വിഡി സതീശൻ ഇന്നലെ പറഞ്ഞത്. വിഡി സതീശനെതിരെയാണ് വാര്‍ത്താസമ്മേളനത്തിൽ പേര് പറയാതെ പിവി അൻവര്‍ വിമര്‍ശിച്ചത്.

കെ സുധാകരനും കെ മുരളീധരനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കള്‍ തന്നുമായി ബന്ധപ്പെടുന്നുണ്ടെന്നും അൻവര്‍ പറഞ്ഞു. യുഡിഎഫിലെടുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് പിവി അൻവര്‍ വ്യക്തമാക്കിയത്. യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു.

താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു.ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞത്. എന്ത് സംരക്ഷണമാണുള്ളത്. സര്‍ക്കാര്‍ തന്‍റെ ഗൺമാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചു. ബിസിനസ് തകര്‍ത്തു. പാർക്ക്‌ പ്രശ്നം പരിഹരിക്കാൻ പോലും മുഖ്യമന്ത്രി വഴി ശ്രമിച്ചിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു.

Read more