ഓപ്പറേഷൻ സിന്ദൂറിലെ നാശനഷ്ടങ്ങൾ സമ്മതിച്ച് പാക് സൈന്യം; ഇന്ത്യ കൂടുതൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാ​ഗമായി പാകിസ്ഥാനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് തുറന്ന് സമ്മതിച്ച് പാക് സൈന്യം. ‘ബുന്യാൻ ഉൻ മർസൂസ് ‘ സൈനിക നീക്കത്തെ സംബന്ധിച്ച് പാകിസ്ഥാൻ സൈന്യം പുറത്ത് ഇറക്കിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ വ്യോമസേനയുടെ വ്യോമ ശേഷിയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചതായും പാക് സൈന്യം പറയുന്നു.

ഇന്ത്യൻ വ്യോമസേനയും കരസേനയും നേരത്തെ ആക്രമണം നടത്തിയതായി രേഖയിൽ ഏഴ് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നു. പെഷവാർ, ജങ്, സിന്ധിലെ ഹൈദ്രബാദ്, പഞ്ചാബിലെ ഗുജറാത്ത്, ബവൽനഗർ, അറ്റോക്, ചോർ എന്നിവിടങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് സൈന്യം അറിയിച്ചു. ഏപ്രിൽ 26ന് പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പേറഷൻ സിന്ദൂറിന് തുടക്കമിട്ടത്.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്താൻ്റെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, 30-ലധികം മിസൈലുകൾ, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

Read more