വേടനോട് ഒരു അഭ്യര്‍ത്ഥന..; കുറിപ്പുമായി 'മൂണ്‍ വാക്ക്' തിരക്കഥാകൃത്ത്; ചര്‍ച്ചയാകുന്നു

റാപ്പര്‍ വേടനോടുള്ള അഭ്യര്‍ത്ഥനയുമായി ‘മൂണ്‍വാക്ക്’ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സുനില്‍ ഗോപാലകൃഷ്ണന്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. മെയ് 30ന് ആണ്് മൂണ്‍വാക്ക് തിയേറ്ററുകളില്‍ എത്തിയത്. വിനോദ് എകെ സംവിധാനം ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. വേടന് സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ജീവിതവുമായി സാമ്യമുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്, അതുകൊണ്ട് വേടന്‍ സിനിമ കാണണമെന്നും ഇഷ്ടമായാല്‍ മാത്രം അഭിപ്രായം പറയണം എന്നുമാണ് സുനില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട വേടന്‍, അങ്ങേക്ക് സാമൂഹ്യമാധ്യമങ്ങളില്‍ (ഫേസ്ബുക്ക്) അക്കൗണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ലാ. ഞാന്‍ എന്നെ പരിചയപ്പെടുത്താം, ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മൂണ്‍ വാക്ക്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. 1980-90കളില്‍ കേരളക്കരയാകെ പടര്‍ന്ന് പിടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന കഥയാണ് മൂണ്‍ വാക്ക്.

ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മുതല്‍ ഞങ്ങളോട് സംവേദിച്ച കാണികള്‍ (അവരില്‍ പ്രശസ്തരും, (അ) പ്രശസ്തരും, കലാകാരന്മാരും നിരൂപകരും ഉള്‍പ്പെടും) എടുത്ത് പറഞ്ഞ കാര്യം ഇതിലെ പ്രധാന കഥാപാത്രമായ സുരയുടെ ജീവിതവും അങ്ങയുടെതും തമ്മിലുളള സാദൃശ്യമാണ്. ഈ ചിത്രത്തിന്റെ കഥാരൂപീകരണവും ചിത്രീകരണവും 2019ല്‍ പൂര്‍ത്തിയതാണെന്ന വസ്തുത ഞാന്‍ കുറിയ്ക്കുന്നു. പിന്നെയും ഞങ്ങളുടെ സുരയും അങ്ങയുടെ ജീവിതവും തമ്മില്‍ സാദൃശ്യമെങ്ങനെ എന്ന് ചോദിച്ചാല്‍, അത് അരികുവത്ക്കരിക്കപ്പെട്ടന്റെയും അവഗണിക്കപ്പെടുന്നവന്റെയും പോരിന്റെ കഥകള്‍ എന്നും എവിടെയുമൊന്ന് തന്നെ എന്നതാണു മറുപടി.

ഞങ്ങളുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടവരില്‍ ചിലര്‍ എന്തുകൊണ്ട് ഇത് അങ്ങയെ കാണിക്കുന്നില്ലാ എന്ന സംശയം പ്രകടിപ്പിച്ചതു മുതല്‍ക്കാണ് എന്നിലും അങ്ങനെ ഒരു അത്യാഗ്രഹം ജനിച്ചത്. പറഞ്ഞത് സത്യമുളള ഒന്നാണെന്ന ഉറച്ച ബോധ്യം ആ വഴിക്കൊരു ശ്രമം നടത്താന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കഴിയാവുന്ന വിധമെല്ലാം അതിനായി ഞാന്‍ പരിശ്രമിച്ചു. പക്ഷേ കലയുടെ ലോകത്ത് തീര്‍ത്തും അപ്രസ്‌കതരും ദുര്‍ബ്ബലരുമായ ഞങ്ങള്‍ക്ക് അങ്ങേയ്ക്കരികിലേക്ക് എത്തിപ്പെടാന്‍ പോലും കഴിഞ്ഞില്ലാ. പലരില്‍ നിന്നും ലഭിച്ച ഒന്ന് രണ്ട് നമ്പറുകളിലെക്ക് പലകുറി വിളിച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലാ. ഒടുവിലാണ് സാമൂഹ്യമാധ്യമമെന്ന തുറന്ന ലോകത്ത് വന്ന് ഒന്ന് അലറി പറഞ്ഞ് നോക്കാം എന്ന് ഞാന്‍ വ്യക്തിപരമായി തിരുമാനിച്ചത്.

പ്രിയ വേടന്‍, അങ്ങ് ഈ സിനിമ ഒന്ന് കാണാനും, അത് അങ്ങേക്ക് ”ഇഷ്ടമാകുന്നു എങ്കില്‍” മാത്രം ഒരു വാക്ക് പറയണമെന്നും ആഗ്രഹിക്കുന്നു. ഒരു കലാകാരനെ ഈ വിധം സമര്‍ദ്ദത്തിലാക്കുന്നതിലെ അനൗചിത്യം ഇതെഴുതുമ്പോഴും എന്നെ അലട്ടുന്നുണ്ട്. പക്ഷേ അപ്പോഴും ഈ എഴുത്തിന് പിന്നിലെ വികാരം താങ്കള്‍ക്ക് മനസ്സിലാവും എന്ന വിശ്വാസം എന്നില്‍ ദൃഢപ്പെടുന്നുമുണ്ട്. സിനിമയാന്നെ മാധ്യമം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുളള തിയേറ്റര്‍ ലൈഫില്‍ രണ്ടാമതൊരു അവസരം ഈ സിനിമക്കില്ലാ എന്ന് എവര്‍ക്കുമറിയാമല്ലോ. നാളെ ഈ സിനിമ ചരിത്രമായ ശേഷം ഇങ്ങനെ ഒന്ന് ഞാന്‍ അറഞ്ഞില്ലല്ലോ എന്ന് താങ്കള്‍ക്കും തോന്നരുതെന്ന വിചാരവും ഈ എഴുത്തിനു പിന്നിലുണ്ട്.

അതിനാല്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ ഈ ചിത്രമൊന്ന് കാണാന്‍ സന്മനസ്സ് ഉണ്ടാകണം. ഇത് ഇല്ലായ്മകളെയും തള്ളിപറയലുകളെയും പൊരുതി തോല്പിച്ച ഞങ്ങളുടെ സുരയുടെ കഥയാണ്. കേരളമെമ്പാടും ഇതു പോലെ ആയിരകണക്കിന് സുരമാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്ന് വന്ന് വേദികളില്‍ ചുവടുവെച്ചിരുന്നു എന്ന് ഇന്ന് ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഇത് കാണെണ്ടത് അങ്ങ് തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

താരനിബിഢമല്ലാത്ത, ഒരു പറ്റം പുത്തന്‍ കൂറ്റുകാരുടെ ഈ ഉദ്യമത്തിനു കേരളത്തിലെ യുവതയിലേക്കും മറ്റും എത്തിച്ചേരാനുളള പരിമിതി ഞങ്ങള്‍ നേരിടുകയാണ്. ആയതിനാല്‍ തന്നെ കണ്ടവര്‍ കണ്ടവര്‍ ആവേശപൂര്‍വ്വം പ്രശംസിക്കുന്ന ഞങ്ങളുടെ ഈ കൊച്ചു സിനിമ പിടിച്ചു നില്‍ക്കെയാണ് പ്രയാസപ്പെടുകയാണു. ഞങ്ങള്‍ക്ക് മുന്നില്‍ ഇനി ദിവസങ്ങള്‍ മാത്രമെയുളളു. അങ്ങയുടെ ഒരു നല്ല വാക്കിനു ഒരു പക്ഷേ ഒരു പാട് പേരിലേക്ക് ഇങ്ങനെയൊരു സിനിമയെ കുറിച്ചുളള സന്ദേശം എത്തിക്കാന്‍ ഉപകരിക്കും. സാധിക്കുമെങ്കില്‍ അത് ഒരു കൈസഹായമാകും.

അവഗണിക്കപ്പെടുന്നതിലും വലിയ വേദന ജീവിതത്തില്‍ മറ്റൊന്നില്ലാ എന്ന് താങ്കളോട് ഞാന്‍ പറയുന്നത് അനുചിതമാകും. ഈ എഴുത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ഉള്ളടങ്ങുന്നില്ലാ അങ്ങിലേക്ക് ഈ സന്ദേശം എത്തണമെന്ന അതിമോഹം മാത്രമെ ഉള്ളു. ഈ എഴുത്ത് തികച്ചും വ്യക്തിപരമാണ്, സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കോ മറ്റ് അണിയറ പ്രവര്‍ത്തക്കോ ഇതിനെ കുറിച്ച് അറിവില്ലാ. അതിനാല്‍ തന്നെ ഇതിനെ ഏതൊരാള്‍ക്കും അവഗണിക്കുകയും ആകാം. ഞങ്ങളുടെ സുരയെ കേരള ജനത മുഴുവനും ഏറ്റെടുക്കുന്ന ഒരു ദിനം സ്വപ്നം കണ്ട അനേകരില്‍ ഒരാള്‍ മാത്രമാണു ഞാന്‍.

Read more