പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും പ്രധാന അധ്യപകന് ഉത്തരവാദിത്തം ഉണ്ടെന്നും സ്‌കൂള്‍ മാനേജര്‍ നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
പോക്‌സോ കേസില്‍ ഉള്‍പ്പെട്ടെ ആളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. സ്‌കൂള്‍ എച്ച്എം നിലപാട് അറിയിച്ചു. നടപടി എടുക്കും. പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്‌കൂള്‍ പരിപാടികളില്‍ പോക്‌സോ കേസ് പ്രതികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. വ്യക്തിയെ അറിയില്ലാ എന്ന് പറയുന്നതും ശരിയല്ല. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര് പങ്കെടുത്താലും എച്ച്എമ്മിന് ഉത്തരവാദിത്വം ഉണ്ട്. എയ്ഡഡ് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. പിന്നാലെ പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ സംഘാടകർ മാപ്പ് ചോദിച്ച് സംഘാടകർ എത്തി.
പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ സി ഐ സംഘാടകർ അയച്ച കത്തിൽ വ്യക്തമാക്കുന്നു.
റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്.