ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകും; എന്നെ ഓര്‍ത്തല്ല, കൂടെയുള്ളവരെ ഓര്‍ത്ത് കരഞ്ഞാല്‍ മതി; വി.ഡി സതീശന് കെ.വി തോമസിന്റെ മറുപടി

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസത്തിന് മറുപടിയുമായി കെ വി തോമസ്. കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും. വിഡി സതീശന്‍ തന്നെ ഓര്‍ത്ത് കരയേണ്ട. കൂടെയുള്ളവരെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പ്രവര്‍ത്തനം എങ്ങനെയായാലും താനത് നടത്തുന്നുണ്ട്. വോട്ട് പിടിക്കാന്‍ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസില്‍ അസംതൃപ്തി ഉള്ള നിരവധി നേതാക്കള്‍ ഉണ്ട്. ഇനിയും ആളുകള്‍ പോകും. സിപിഎമ്മിന് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതിനാല്‍ ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികളിലും ആളുകള്‍ ചേക്കേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് നല്ല വിജയസാദ്ധ്യതയുണ്ടെന്നും കെ വി തോമസ് പറഞ്ഞു. സിപിഎം കെവി തോമസിനെ ഏത് ലോക്കറിലാണ് വെച്ചിരിക്കുന്നത്. ഷോ കേസില്‍ പോലും വെക്കാന്‍ കൊള്ളില്ല. അദ്ദേഹത്തെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് വിഡി സതീശന്‍ നേരത്തെ പറഞ്ഞത്.