'മുഖ്യമന്ത്രി പറഞ്ഞത് ഡല്‍ഹിയില്‍ നല്ല തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വലിയ ചൂടാണ്'; പരിഹസിച്ച് രമേശ് ചെന്നിത്തല

കൊടിയ അഴിമതിയാണ് പിണറായി വിജയന്റെ ഒന്നാം സര്‍ക്കാരും രണ്ടാം സര്‍ക്കാരും നടത്തികൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞത് ഡല്‍ഹിയില്‍ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം. വിശ്വാസയോഗ്യമായ അന്വേഷണമുണ്ടായാല്‍ മാത്രമേ വസ്തുതകള്‍ പുറത്ത് വരൂ. മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇ.പി ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണാന്‍ കഴിയില്ല. ഇടത് മുന്നണി ഗവണ്‍മെന്റിന്റെ കാലത്തെ അഴിമതികള്‍ ഓരോന്നോരാന്നായി പുറത്ത് വരേണ്ടതായിട്ടുണ്ട്. അതിനനുസരിച്ചുള്ള സമഗ്രമായ അന്വേഷണം അനിവാര്യമാണ്- രമേശ് ചെന്നിത്തല പറഞ്ഞു.

ഇ.പി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട സുധാകരന്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കില്ല എന്നും ചോദിച്ചു.

വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും എല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നുമാണ് ഇ.പി ജയരാജന്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. വിസ്മയ പാര്‍ക്ക്, കണ്ടല്‍ പാര്‍ക്ക്, പാപ്പിനിശേരി ഹോമിയോ ആശുപത്രി, പരിയാരത്തെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയൊക്കെ ഞാന്‍ മുന്‍കൈ എടുത്തവയില്‍ ഉള്‍പ്പെടും.

വിവാദങ്ങളില്‍ എനിക്കൊന്നും പറയാനില്ല. റിസോര്‍ട്ടിനായി എല്ലാവരെയും ഒരുമിപ്പിച്ചു. ഇതെല്ലാം ജനങ്ങള്‍ക്കറിയാം- ഇ.പി ജയരാജന്‍ പറഞ്ഞു.