നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെ പി വി അൻവർ രംഗത്ത്. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണെന്ന് പറഞ്ഞ പി വി അൻവർ ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവനയിൽ സർക്കാരിനെയും അൻവർ രൂക്ഷമായി വിമർശിച്ചു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.
അതേസമയം പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധത്തിനെതിരെയും പി വി അൻവർ പ്രതികരിച്ചു. ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനപരത കാണിക്കേണ്ടതെന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ലെന്നും അൻവർ പറഞ്ഞു.