മസ്തകത്തില്‍ കുത്തേറ്റ ആന; സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മുറവിളി അസംബന്ധം; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് വാസുദേവ്

മസ്തകത്തില്‍ കുത്തേറ്റ ആന ചെരിഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മുറവിളി അസംബന്ധമാണെന്ന് അഡ്വ ഹരീഷ് വാസുദേവ്. ആനകള്‍ തമ്മിലുള്ള കുത്തും അടിയും നടക്കുന്നതിനിടെ മസ്തകത്തില്‍ കുത്തേറ്റ ആന പുഴുവരിക്കുന്നതും വേദന അനുഭവിക്കുന്നതും ചെരിയുന്നതും വന്യതയുടെ സ്വാഭാവികതയാണെന്നും ഹരീഷ് വാസുദേവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് വാസുദേവ് രംഗത്തെത്തിയിരിക്കുന്നത്. കൊണ്ടും കൊടുത്തും ഫിറ്റായവന്‍/ള്‍ മാത്രമാണ് പ്രകൃതിയില്‍ ജീവിക്കുക. മരുന്ന്, ചികിത്സ ഇവയൊക്കെ മനുഷ്യരുടെ സംഭാവനയാണ്. വെടിയുണ്ട കൊണ്ടാണ് മുറിവേറ്റത് എന്ന സംശയത്തിലാണ് ആദ്യം വിവാദമുണ്ടായത്.

അത് സത്യമെങ്കില്‍ ഗൗരവമുള്ള ഇടപെടല്‍ ആവശ്യമായിരുന്നു. വെടിയുണ്ടയല്ല കുത്താണ് മുറിവിന് കാരണമെന്ന് ആദ്യമേ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹരീഷ് വാസുദേവ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കുത്തുകൊണ്ട് മസ്തകത്തില്‍ വ്രണം വന്നു ചെരിഞ്ഞ ആനയ്ക്ക് വേണ്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മുറവിളി അസംബന്ധമാണ്. പ്രകൃതി സ്‌നേഹികള്‍ പ്രകൃതിയുടെ നിയമം ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമാണ്. ആനകള്‍ തമ്മിലുള്ള കുത്തും അടിയും നടക്കുന്നതിനിടെ മസ്തകത്തില്‍ കുത്തേറ്റ ആന പുഴുവരിക്കുന്നതും വേദന അനുഭവിക്കുന്നതും ചെരിയുന്നതും വന്യതയുടെ സ്വാഭാവികതയാണ്.

കൊണ്ടും കൊടുത്തും ഫിറ്റായവന്‍/ള്‍ മാത്രമാണ് പ്രകൃതിയില്‍ ജീവിക്കുക. മരുന്ന്, ചികിത്സ ഇവയൊക്കെ മനുഷ്യരുടെ സംഭാവനയാണ്.
വെടിയുണ്ട കൊണ്ടാണ് മുറിവേറ്റത് എന്ന സംശയത്തിലാണ് ആദ്യം വിവാദമുണ്ടായത്. അത് സത്യമെങ്കില്‍ ഗൗരവമുള്ള ഇടപെടല്‍ ആവശ്യമായിരുന്നു. വെടിയുണ്ടയല്ല കുത്താണ് മുറിവിന് കാരണമെന്ന് ആദ്യമേ സ്ഥിരീകരിച്ചിട്ടുണ്ട്.

മതിയായ കാരണമില്ലാതെ വന്യമൃഗത്തെ captivate ചെയ്യാനുള്ള അധികാരമൊന്നും വനംവകുപ്പിനില്ല. ഇതെപ്പറ്റിയൊന്നും ABCD അറിവോ വിവരമോ ഇല്ലാത്ത ആളുകള്‍ പടച്ചു വിടുന്ന അഭിപ്രായങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുക എന്നതാണ് കരണീയം.
വന്യമൃഗങ്ങള്‍ തമ്മിലുള്ള ടെറിട്ടോറിയല്‍ ഫൈറ്റിലോ ഇണയ്ക്ക് വേണ്ടിയുള്ള ഫൈറ്റിലോ വനംവകുപ്പിന് റഫറിയുടെ റോളില്ല. അത്തരം ഇടപെടല്‍ വിവരമില്ലാത്ത ജനം ആവശ്യപ്പെട്ടാല്‍ അത് കേള്‍ക്കാനുള്ള ബാധ്യത വനംവകുപ്പിനും ഇല്ല.

മുറിവേറ്റ ആന ജനവാസ കേന്ദ്രത്തില്‍ വന്നാല്‍, ജീവന്‍ നിലനിര്‍ത്താനുള്ള ചികിത്സ നല്‍കണമെങ്കില്‍ നല്‍കുക എന്നത് മാത്രമാണ് കരണീയം. ആ സ്റ്റേജില്‍ ഡാര്‍ട്ട് ചെയ്യുമ്പോള്‍ ജീവി ചാവാനുള്ള സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. ഡാര്‍ട്ടിങ്ങില്‍ ജീവികള്‍ ചാവാനുള്ള ചാന്‍സ് കൂടുതലാണ്. അതല്ലാതെ ജീവിക്കാനുള്ള ചാന്‍സ് നന്നേ കുറയുമ്പോഴേ ഡാര്‍ട്ടിംഗ് പോലും സ്വീകാര്യമാകൂ. സ്വഭാവികമായി ജീവി ചത്താല്‍ അതിന്റെ കുറ്റം വെറ്റിനേറിയനോ വകുപ്പിനോ അല്ല.

ഡോ.അരുണ്‍ സഖറിയയേപോലുള്ള രാജ്യത്തെ തന്നെ ഒന്നാംകിട വൈല്‍ഡ്‌ലൈഫ്/ വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ഉള്ളത്ര പ്രായോഗിക സ്‌നേഹവും കരുതലും വന്യമൃഗങ്ങളോട് ഉള്ള ആളുകളെ വെറുപ്പിച്ചിട്ടു ഈ മേഖലയിലേക്ക് വരുന്നവരെക്കൂടി ഓടിക്കാന്‍ നോക്കുകയാണോ? ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇതിനെ സെന്‍സിറ്റീവാക്കി വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഡോ അരുണ്‍ സഖറിയക്ക് എതിരെയുള്ള വ്യക്തി ആക്ഷേപമായി വരെ അത് മാറുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ജീവന്‍ പണയം വെച്ചും ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചും ഇമ്മാതിരി ജോലിക്ക് പാഷനോടെ ഇറങ്ങുന്ന മനുഷ്യരെ മൃഗസ്‌നേഹത്തിന്റെ പേരില്‍ വെറുപ്പിക്കരുത്. അത് ആര്‍ക്കും നല്ലതിനല്ല. ആറളത്തെ പോലുള്ള ദാരുണസംഭവത്തില്‍ സാധാരണ മനുഷ്യര്‍ പെടുമ്പോള്‍ ഈ ജോലിയില്‍ കൂടുതല്‍ ആളുകള്‍ വേണ്ട കാലത്ത് പ്രത്യേകിച്ചും..