ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ല; ലോകകേരള സഭയ്‌ക്ക് എതിരെ ആസൂത്രിത ആക്ഷേപം നടക്കുന്നെന്ന് സ്പീക്കര്‍

ലോക കേരള സഭയ്ക്ക് എതിരെ ആസൂത്രിത ആക്ഷേപം നടക്കുന്നുവെന്ന് സ്പീക്കര്‍ എം ബി രാജേഷ്. വിമര്‍ശനങ്ങള്‍ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുകയാണ്. പ്രവാസികളില്‍ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണെന്നും പ്രവാസികള്‍ക്ക് നാം എന്ത് കൊടുക്കുന്നു എന്ന് കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭക്ഷണത്തിന്റെ കണക്ക് പോലും ചോദിക്കുന്നു. ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ലെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ പരിപാടിയിലും പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് പങ്കെടുക്കാത്തതെന്നാണ് അറിയിച്ചത്.

ലോക കേരളസഭയുടെ ഇന്നത്തെ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു.പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല പങ്കാളിത്തവും ആശയങ്ങളും എല്ലാം ഉണ്ടാകണമെന്നാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നത്. ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത് ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ്. ഇതിനായി പുതിയ കര്‍മ്മപദ്ധതികള്‍ വേണം. സമഗ്രമായ കുടിയേറ്റ നിയമം വേണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞത്.

Read more

പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. അവരുടെ പുനരധിവാസത്തിന് ഇത് അത്യാവശ്യമാണ്. കോവിഡ് കാലത്ത് 17 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു. ഇവരുടെ പുനരധിവാസത്തിന് ഇതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.