വീടിന് തീ വച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തി, പിതാവ് കസ്റ്റഡിയില്‍

ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും തീ വച്ച് കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്‌റു (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രതി ഹമീദിനെ(79) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി വീടിന്  തീയിടുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഹമീദ് വീട്ടില്‍ പെട്രോള്‍ കരുതിയിരുന്നു. രാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ജനലിലൂടെ മുറിയിലേക്ക് ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. വാട്ടര്‍ ടാങ്കില്‍ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു.

തീ പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി. എന്നാല്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കനുള്ള ശ്രമം വിഫലമായി. ഹമീദ് പെട്രോള്‍ നിറച്ച് കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നു. ഫൈസലും കുടുംബവും പേടിച്ച് ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ലായിരുന്നു. കുട്ടികളാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും നാല് പേരും മരിച്ചിരുന്നു.

കൊലപാതകം നടത്തിയ ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ഹമീദ് ശ്രമിച്ചെങ്കിലും പൊലീസ് പിടിയിലായി. കുടുംബത്തില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.