കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല, പോഷക സംഘടന തന്നെയെന്ന് ആര്‍. ചന്ദ്രശേഖരന്‍

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കില്‍ പരിശോധിക്കാമെന്നും, കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല എന്നും ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി പോഷക സംഘടന തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എ.ഐ.സി.സിയുടെ വെബ്സൈറ്റില്‍ ഉണ്ട്. ബഹുജന പ്രക്ഷോഭങ്ങളില്‍ സംഘടനയ്ക്ക് പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ കാലത്തും കോണ്‍ഗ്രസ് നേതാക്കള്‍ സംഘടനയുമായി ചേര്‍ന്നു നിന്നവരാണ് എന്ന് നെഹ്റു മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരുടെ വാക്കുകള്‍ ഉദ്ദരിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കിയെന്നും, പ്രസ്താവന തിരുത്താന്‍ വി.ഡി സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് ദോഷം വരുന്ന നടപടികള്‍ ഐഎന്‍ടിയുസി സ്വീകരിക്കില്ല. സംഘടനാപരമായ കാര്യങ്ങളില്‍ അവസാന വാക്ക് കെപിസിസി അധ്യക്ഷന്റേതാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചന്ദ്രശേഖരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്തണമെന്ന് നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായി സുധാകരനെ അറിയിച്ചിരുന്നു.