കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കും, ഒരു യോഗവും നടത്താന്‍ അനുവദിക്കില്ല; കേന്ദ്ര കാര്‍ഷിക സെക്രട്ടറിമാരുമായുള്ള യോഗം തടസപ്പെടുത്തി; സെക്രട്ടേറിയറ്റില്‍ ആര്‍ഷോയുടെ പരാക്രമം; പരാതി

സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കേന്ദ്ര കാര്‍ഷിക സെക്രട്ടറിമാരുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലുള്ള കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ബി.അശോകിനെ കാണണം എന്ന ആവശ്യവുമായി ഉച്ചയ്ക്ക് 3.15നാണ് ഇവര്‍ എത്തിയത്. ഡിനു നായര്‍, ഇത് അശോകിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി 2 യോഗങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും വൈകിട്ട് 5 നു കാണാം എന്നും ഡിനു മുഖേന അശോക് അറിയിച്ചു. തുടര്‍ന്നായിരുന്നു പ്രകോപനം.

ആര്‍ഷോയോട് യോഗത്തിനുശേഷം കാണാമെന്നു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും ഇതു കേള്‍ക്കാതെ അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ മുറിക്കുള്ളിലൂടെ അശോകിന്റെ ചേംബറില്‍ അതിക്രമിച്ച കയറിയ ആര്‍ഷോ ഓണ്‍ലൈന്‍ യോഗം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണം എന്നും ഇവര്‍ നല്‍കിയ പരാതിയിലുണ്ട്.

അതിക്രമിച്ചുകയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം കസേരയില്‍ ഇരുന്ന ആര്‍ഷോയും സുഹൃത്തും കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയില്ലെന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായരാണ് പരാതി നല്‍കിയിരിക്കുന്നത്.

വനിതാ ജീവനക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആര്‍ഷോ കയര്‍ത്തുസംസാരിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയത്.