പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം; എറണാകുളം സ്വദേശി അറസ്റ്റില്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ഒരാള്‍ കൂടെ പിടിയില്‍. എറണാകുളം സ്വദേശിയാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കന്നാതായാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലില്‍ നിന്നുമാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനി ഭര്‍ത്താവിന് എതിരെ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം പൊലീസിന്റെ വലയിലായത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് ഇവരുടെ പ്രവര്‍ത്തനം.

അന്വേഷണത്തില്‍ ഫെയ്സ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് കണ്ടെത്തി. വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളില്‍ വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്.

ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുന്നവര്‍ ചാറ്റിംഗിലൂടെ ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകള്‍ വഴി കാണുന്നു. പിന്നീട് നേരില്‍ കാണുന്നു. ഇത് പരസ്പരം പങ്കാളികളെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. വീടുകളിലാണ് ഇവര്‍ ഒത്തുകൂടാറുള്ളത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ആയിരിക്കാം ഇതെന്നാണ് പൊലീസിന്റെ നിലപാട്. പണം വാങ്ങിയാണ് പങ്കാളികളെ കൈമാറുന്നത്. ബലാത്സംഗം, പ്രേരണാകുറ്റം, പ്രേരകന്റെ സാന്നിദ്ധ്യം, പ്രകൃത വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.