'ഞാനിപ്പോൾ പാർട്ടിയിലെ സാധാരണ പ്രവർത്തകൻ, എന്റെ ഘടകത്തിൽ പ്രവർത്തിക്കുന്നത് ഒതുങ്ങിക്കൂടലല്ല' ; നിലപാടുകളുടെ ഉള്ളു തുറന്ന് ഡി.വൈ.എഫ്.ഐ മുൻ നേതാവ് ടി. ശശിധരൻ

“ഞാനിപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ചെറിയ പ്രവര്‍ത്തകന്‍. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് ആധികാരികമായി പറയുവാനുള്ള അറിവോ അവകാശങ്ങളോ എനിക്കില്ല. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്നു പറയുന്നതില്‍ ഒന്നുമില്ല. ഇന്നലെയെന്തായിരുന്നു എന്നതിലൊന്നും യാതൊരു പ്രധാന്യവുമില്ല. ഇന്ന് ഞാന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനാണെന്ന് ഡി വൈ എഫ് ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി ടി . ശശിധരൻ. ഇടതുപക്ഷ പ്രവര്‍ത്തകന്‍ കെ.കെ ഷിഹാബിന് നല്‍കിയ അഭിമുഖത്തിലാണ്  വിവിധ പ്രശ്നങ്ങളിൽ സി പി എമ്മിന്റെ മുൻ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ശശിധരൻ വിശദമായി പ്രതികരിച്ചത്.

ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരെ ലൈംഗീക ചുവയോടെ സംസാരിച്ച  പി.കെ ശശി എം.എല്‍.എയെ സി.പി.ഐ.എമ്മിലേക്ക് തിരിച്ചെടുത്തിട്ടും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും  സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ടി.ശശിധരനെ നേതൃനിരയിലേക്ക് പാര്‍ട്ടി മടക്കികൊണ്ടു വരുന്നില്ല എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി.

വീട്ടില്‍ ഒതുങ്ങിക്കൂടുന്നു എന്ന ചോദ്യത്തോടെ ശശിധരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഒതുങ്ങുക, ഒതുങ്ങാതിരിക്കുക എന്ന് പറയുന്നതിന്റെ അര്‍ത്ഥമാണ് പ്രശ്‌നം. പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി എടുക്കുന്ന നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനെയാണ് ഒതുങ്ങിക്കൂടല്‍ എന്ന് പറയുന്നത്’.

പാര്‍ട്ടി നടപടിയല്ല ശരി, ടി. ശശിധരനാണ് ശരി എന്ന് പറയുന്നവരോടും ശശിധരന്‍ പ്രതികരിച്ചു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അവര്‍ക്കറിയാവുന്ന ശരികളുണ്ടാവും. എന്നാല്‍ അവര്‍ പറയുന്നത് പോലെ എനിക്ക് പറയാന്‍ കഴിയുകയില്ല. കാരണം ഞാനിപ്പോഴും പാര്‍ട്ടി അംഗമാണ് – ഒരു കാലത്ത് കേരളത്തിലെ ഇടത് യുവത്വത്തെ നയിച്ച അദ്ദേഹം പറഞ്ഞു. ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ നിന്ന് അസംബ്ലിയിലേക്ക് ശശിധരൻ മത്സരിച്ചിരുന്നു.

പീഡനാരോപണം നേരിട്ട പി.കെ ശശി പോലും ജില്ലാ കമ്മറ്റിയിൽ തിരിച്ചെത്തിയിട്ടും ശശിധരന്‍ എന്ത് കൊണ്ട് തിരിച്ചെത്തിയില്ല എന്ന ചോദ്യവും അഭിമുഖത്തില്‍ ഉണ്ടായി. താനിപ്പോഴും പാര്‍ട്ടിയിലാണ്. അതുകൊണ്ട് തിരിച്ചു വരേണ്ട കാര്യമില്ല. ഘടകത്തെ കുറിച്ചാണെങ്കില്‍ അതിനൊരു പാട് ഘടകങ്ങള്‍ ഉണ്ട്. എത്രയോ സത്യസന്ധരായ പ്രവര്‍ത്തകര്‍ ബ്രാഞ്ച് സെക്രട്ടറിമാരായി ജീവിക്കുന്നുണ്ട്. എത്രയോ മിടുക്കര്‍ ഏരിയാ കമ്മറ്റി അംഗമായി മാത്രം ഒതുങ്ങുന്നുണ്ട്. ഭാഗ്യം, അവസരം, കഴിവ്, പ്രാപ്തി ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒരാളുടെ വളര്‍ച്ചയും വികാസവും. എന്നേക്കാള്‍ കഴിവുള്ളവര്‍ പോലും എന്റെ വളർച്ചയുടെ ഇടയില്‍ തകര്‍ന്നു പോയിട്ടുണ്ടാകും. ആരെങ്കിലും ഒരാള്‍ ജില്ലാ കമ്മറ്റിയില്‍ വരികയോ പോവുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലല്ലോ പാര്‍ട്ടി പ്രവര്‍ത്തനം എന്നായിരുന്നു മറുപടി. “എന്നെ കുറിച്ച് സംസാരിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അത് ചോദ്യം ചെയ്യാൻ ഞാന്‍ ആളല്ല. കാരണം ഞാന്‍ പറഞ്ഞിട്ടല്ലല്ലോ അവരൊന്നും ചെയ്യുന്നത്. ഈ വിഷയങ്ങളിലൊക്കെ എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ അതൊക്കെ പറയുന്നതില്‍ എനിക്ക് പരിമിതികളുണ്ടെന്നായിരുന്നു ശശിധരന്റെ പ്രതികരണം. ഒരു മഹാസമുദ്രത്തിലേക്ക് ആരൊക്കെ വരുന്നു എന്നതൊന്നും നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പരസ്യമായ വിഭാഗീയത നടന്നുവെന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തലും അതിനെ തുടര്‍ന്ന് പാര്‍ട്ടി തനിക്കെതിരെയെടുത്ത നടപടിയും ശരിയായിരുന്നുവെന്നും ശശിധരന്‍ പറഞ്ഞു. വിഭാഗീയത നടന്നുവെന്നത് സത്യമാണ്. അങ്ങനെ നടന്നില്ലായിരുന്നുവെങ്കില്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന മാമക്കുട്ടി പരാജയപ്പെടാന്‍ പാടില്ലായിരുന്നല്ലോ. മാമക്കുട്ടി പരാജയപ്പെടണമെന്ന് വിഭാഗീയതക്ക് നേതൃത്വം നല്‍കിയ ഞാനടങ്ങുന്നവര്‍ തീരുമാനിച്ചിരുന്നില്ല. വിഭാഗീയതയുടെ പ്രത്യേകത വിഭാഗീയത പ്രസവിക്കുന്നതെല്ലാം വിഭാഗീയത ആയിരിക്കും എന്നതാണ്. വിഭാഗീയതക്ക് യാതൊരു നയവുമില്ല. ജില്ലയില്‍ മാത്രമായെന്ത് നയം. അഖിലേന്ത്യ നയമാണ് പാര്‍ട്ടിക്ക് എന്നായിരുന്നു ശശിധരന്റെ വിഭാഗീയതയെ കുറിച്ചുള്ള നിലപാട്. അതൊക്കെ കഴിഞ്ഞു പോയില്ലേ. വിഭാഗീയയെ തുടര്‍ന്ന് പുറത്താക്കപ്പെട്ടവരെല്ലാം തിരിച്ചെത്തിയിട്ടും ശശിധരന്‍ മാത്രം അകലത്തില്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത് എന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.