കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി നേതൃമാറ്റം സംബന്ധിച്ച അനശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാണ് സണ്ണി ജോസഫ് എംഎല്‍എയെ കെപിസിസി അധ്യക്ഷനാക്കിയത്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ വിസമ്മതിച്ച കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി പരിഗണിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും കെ സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ പാലക്കാട് ഡിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ എന്ന വാചകമാണ് കെപിസിസി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സിലുണ്ടായിരുന്നത്.

കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം സുധാകര പക്ഷം ഹൈക്കമാന്റിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു.

കെ സുധാകരനെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നും മാറ്റിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പക്ഷം അറിയിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പക്ഷം ആരോപിച്ചിരുന്നു. നേതൃമാറ്റം സംബന്ധിച്ച് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കെപിസിസി അധ്യക്ഷ പദവി ഒഴിയില്ലെന്ന നിലപാടില്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.