നികുതി വര്‍ദ്ധനക്ക് എതിരെ യു.ഡി.എഫ്; ഇന്നും നാളെയും രാപ്പകല്‍ സമരം

നികുതി വര്‍ധനവിനെതിരായ സമരം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് . ഇതിന്റെ ഭാഗമായി ഇന്നും നാളെയുമായി സംസ്ഥാനത്ത് രാപ്പകല്‍ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം നടത്തുക. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ 14ന് രാവിലെ 10 മണി വരെയാണ് സമരം.

വി.ഡി സതീശന്‍ കോഴിക്കോട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും മറ്റ് ജില്ലകളില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളും സമരത്തിന് നേതൃത്വം നല്‍കും. വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമുള്ളതിനാല്‍ രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലേത് 16,17 തിയ്യതികളിലാണ് സംഘടിപ്പിക്കുക.

അതേസമയം നികുതി ബഹിഷ്‌കരണാഹ്വാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയിരുന്നു. നികുതി ബഹിഷ്‌കരണ ആഹ്വാനം എന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായമാണ് കെ.പി.സി.സി യോഗത്തിനെത്തിയ നേതാക്കള്‍ക്കിടയില്‍ ഉണ്ടായത്.

അതിനാല്‍ അത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിന് പകരം നികുതി വര്‍ധനക്കും സെസ് കൂട്ടിയതിനുമെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം ശക്തിപ്പെടുത്തിയാല്‍ മതിയെന്ന പൊതു ധാരണയിലെത്തുകയായിരുന്നു.