ജനങ്ങൾ ബിജെപിയിൽ അസംതൃപ്തരാണെന്ന് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു. വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു.
വോട്ട് ചോരി മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയിൽ ഇരുന്നു കേൾക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിലാണ് കോൺഗ്രസിന്റെ മഹാറാലി നടക്കുന്നത്. ജനങ്ങൾ ബിജെപിയിൽ അസംതൃപ്തരാണ്. ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാർലമെന്റിൽ ചർച്ച ചെയ്യണമെങ്കിൽ ആദ്യം രാഷ്ട്ര ഗീതം ചർച്ച ചെയ്യണമെന്നാണ് സർക്കാർ പറയുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കും. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിർമ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം കൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.







