'മരണത്തിന് മാത്രമെ എന്നെ തോല്‍പിക്കാന്‍ കഴിയൂ; തോല്‍ക്കാന്‍ വയ്യാത്തതിനാലാണ് വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തുന്നത്'

“മരണത്തിന് മാത്രമെ എന്നെ തോല്‍പിക്കാന്‍ കഴിയൂ. അത്ര പെട്ടെന്ന് തോല്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് കുറേശേ വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്”. സമരം തുടങ്ങി 400 ദിവസം പിന്നിട്ടപ്പോള്‍ ശ്രീജിത്ത് അഴിമുഖത്തോട്പറഞ്ഞതാണ് ഈ വാക്കുകള്‍.

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ കിടന്ന് ചത്താലും എനിക്ക് വിഷമമില്ല. എന്റെ പ്രായത്തിലുള്ള എത്ര പേര്‍ കഞ്ചാവും മദ്യവും കഴിച്ച് മരിക്കുന്നു. ഒന്നുമില്ലെങ്കിലും ഞാന്‍ നീതിക്ക് വേണ്ടി പോരാടിയല്ലെ മരിക്കുക. എനിക്ക് ഭയമില്ല. ഭയമുള്ളത് മരിച്ചാല്‍ കേസ് ഒന്നുമല്ലാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് വെള്ളം കുടിച്ച് ജീവന്‍ നിര്‍ത്തിയിരിക്കുന്നത്. പിന്നെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. കുടുംബത്തിന് ഇനി ഞാനെയുള്ളൂ. ചേട്ടന്‍ ഒരു അപകടത്തില്‍പ്പെട്ട കിടപ്പിലായി. ഇപ്പോള്‍ നടക്കും. പക്ഷെ പണിക്ക് പോകാറായിട്ടില്ലന്നും ശ്രീജിത്ത് അന്നു പറഞ്ഞിരുന്നു.

എന്റെ അനിയന് വേണ്ടി മാത്രമല്ല, ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനും കൂടിയാണീ സമരം. അവന്‍ (ശ്രീജിവ്) കൊല്ലപ്പെടുന്നതിന്റെ മുമ്പും അതിനുശേഷവും ഇവിടെ നിരപരാധികള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കരുത്. ഇവിടെ ഇരട്ടനീതിയാണ്. പിടിപാടുള്ളവന് ഒന്ന്, സാധാരണക്കാര്‍ക്ക് മറ്റൊന്ന്. ഇവിടുള്ള പോലീസ് പറയുന്നത് നിങ്ങള്‍ പണം മേടിച്ചില്ലേ, പിന്നെ എന്തിനാണ് ഇവിടെ കിടക്കുന്നത് എന്ന്. ശരിയാണ് സാര്‍, നിങ്ങള്‍ (പോലീസ്) സര്‍ക്കാരിന്റെയാണെന്നും പറഞ്ഞ് പോലീസ് ഫണ്ടില്‍ നിന്നോ മറ്റ് എവിടെ നിന്നോ മേടിച്ച തന്ന പണം ഞങ്ങള്‍ വാങ്ങിച്ചു. പണം തന്നതുകൊണ്ട് കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടേയെന്നാണോ? നീതിക്ക് വേണ്ടിയാണ് ഇവിടെ കിടക്കുന്നത്. സമരം ചെയ്യുന്നത്. എനിക്കറിയാം അവര്‍ (കുറ്റവാളികളായ പോലീസുകാര്‍) എന്റെ മരണമാണ് ആഗ്രഹിക്കുന്നത് എന്ന്. പക്ഷെ പെട്ടെന്ന് ഞാന്‍ മരിച്ച് കേസ് ഒതുങ്ങില്ല. അവര്‍ക്ക് (കുറ്റവാളികള്‍) ജയിക്കണമെങ്കില്‍ ഞാന്‍ മരിക്കുക തന്നെ വേണമെന്നാണ് ശ്രീജിത്ത് അന്നു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.