സില്‍വര്‍ ലൈനിന് റെയില്‍വേയുടെ റെഡ് സിഗ്നൽ; പദ്ധതിക്കെതിരെ നിരവധി തടസ്സവാദങ്ങളുമായി ദക്ഷിണ റെയില്‍വേയുടെ റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ നിരവധി തടസ്സവാദങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണറെയില്‍വേയുടെ റിപ്പോർട്ട്. നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും തുടങ്ങിയ കാര്യങ്ങൾ ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ടിൽ പറയുന്നു.

സിൽവർ ലൈൻ ഭാവി റെയിൽ വികസനത്തിന് തടസം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും ആഘാതം ഉണ്ടാക്കും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ റിപ്പോർട്ടിൽ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്. ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വെച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.