സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന; ഗണേഷ് കുമാർ അടക്കമുള്ളവർക്ക് പങ്കെന്ന് സിബിഐ റിപ്പോർട്ട്

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ കേസിൽ നടന്ന ഗൂഢാലോചന വിവരങ്ങളും. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് സിബിഐ ഗൂഢാലോചന വിവരങ്ങൾ നിരത്തുന്നത്.

പരാതിക്കാരിയെ ക്ലിഫ്ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നതിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ഇയാൾ സി.ബി.ഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്ദേശം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട് പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി.ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.