പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ; മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിലെ ഹർജിക്കാരൻ

പൊതു പ്രവർത്തകൻ ഗീരീഷ് ബാബുവിനെ മരിച്ച നിലിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നതായാണ് വിവരം. പോസ്റ്റുമാർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും.

സംസ്ഥാന രാഷ്ട്രീയത്തിലെ പല അഴിമതിക്കേസുകളും ഗിരീഷ് ബാബു പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് തിരിമറി, അവസാനമായി മാസപ്പടിവിവാദത്തിലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. അതിൽ പുനഃപരിശോധന ആവശ്യപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീശ് ബാബുവിന്റെ മരണം.