സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ; ഹൈക്കോടതി ഇന്ന് പരിഗണിക്കും

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിക്കാരുടെ ഭൂമിയില്‍ പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്.

സിംഗിള്‍ ബെഞ്ചിന്റെ ഈ തീരുമാനം സില്‍വര്‍ ലൈന്‍ പദ്ധതികളെ അട്ടിമറിക്കും, സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തും എന്നുമാണ് സര്‍ക്കാരിന്റ വാദം. സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അപ്പീലില്‍ പറയുന്നു. പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് എന്നും അപ്പീലില്‍ പറഞ്ഞിട്ടുണ്ട്.

സര്‍വേ നിര്‍ത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴിവെക്കും. സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകുന്നതിന് കാരണമാകും. ഇത് ചിലവ് വര്‍ധിപ്പിക്കും എന്നും സര്‍ക്കാര്‍ പറഞ്ഞു. ഇതോടൊപ്പം ഉത്തരവിലെ ഡിപിആര്‍ തയാറാക്കിയത് എങ്ങനെയാണ് എന്ന് വിശദീകരിക്കണമെന്ന നിര്‍ദ്ദേശം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.